ബൈബിളിലെ ഏറ്റവും ദുരൂഹമായ ഒരു ചരിത്രസംഭവത്തിന്റെ ചുരുളഴിയുന്നു. പുരാതനകാലത്തെ അപരിഷ്കൃത സമൂഹങ്ങളുടെ സെമിത്തേരി കണ്ടെത്തിയിരിക്കുന്നു. ഇവിടെ അടക്കം ചെയ്യപ്പെട്ട ഇരുനൂറു പേരുടെ ശവശരീരങ്ങള് കഴിഞ്ഞ ദിവസങ്ങളിൽ ഗവേഷകർ പുറത്തെടുത്തു. ബൈബിളില് പറയപ്പെടുന്ന പഴയ സംഭവങ്ങളോടു ഏറെ സാദൃശ്യമുള്ളതാണ് പുതിയ കണ്ടെത്തലുകൾ. ഈ കണ്ടെത്തലോടെ ഇത്തരം സംഭവങ്ങളുടെ ദുരൂഹത നീങ്ങുമെന്നാണ് ഗവേഷകർ കരുതുന്നത്.ഹവാർഡ് സർവകലാശാല, ബോസ്റ്റൺ കോളേജ്, വീറ്റൺ കോളേജ്, അലാബമിയിലെ ട്രോയി സർവകലാശാല എന്നിവിടങ്ങളില് നിന്നുള്ളവരായിരുന്നു പഠനം നടത്തിയ ശാസ്ത്രജ്ഞര്. ഇസ്രായേലിലെ അഷ്കലോൻ നാഷണൽ പാർക്കില് ചരിത്രസംബന്ധിയായ ഖനനപ്രവര്ത്തനങ്ങള് നടക്കവേ കഴിഞ്ഞ ജൂണ് ഇരുപത്തെട്ടിനാണ് അമേരിക്കന് ചരിത്ര ഗവേഷണ വിദ്യാര്ഥികള് ഈ സെമിത്തേരി കണ്ടെത്തിയത്.ബൈബിളില് പറയപ്പെടുന്ന സമൂഹങ്ങള് അത്രയ്ക്ക് അപരിഷ്കൃതമൊന്നും ആയിരുന്നില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം ഇവരുടെ കണ്ടെത്തല്. അടക്കം ചെയ്യപ്പെട്ട ശരീരങ്ങളോടൊപ്പം ആഭരണങ്ങളും പെര്ഫ്യൂം ഓയിലുകളും ഉണ്ടായിരുന്നു. കൂടുതലെന്തെങ്കിലും കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞര്. ഇവര്ക്ക് സ്വന്തമായി സംസ്കാരവും കലകളും ഉണ്ടായിരുന്നിരിക്കണം എന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.ചില ശരീരങ്ങളില് ബ്രേസ്‌ലറ്റുകളും കമ്മലുകളും ഉണ്ടായിരുന്നു. മറ്റു ചിലതില് ആയുധങ്ങള്. നവജാതശിശുക്കളുടെ എല്ലുകള് അടക്കം ചെയ്ത പാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇവര് ഉപയോഗിച്ചിരുന്ന പാത്രങ്ങള് ഗ്രീസ്, സൈപ്രസ്, അനാറ്റോലിയ, തുർക്കി എന്നിവിടങ്ങളില് നിന്നുള്ളതാവാമെന്നും അതിനാല് തന്നെ ഇവര് ഈ ഈജിയൻ പ്രദേശങ്ങളില് നിന്നുള്ളവര് ആയിരിക്കാമെന്നും കരുതപ്പെടുന്നു.ഇത്രയും കാലത്തിനിടയില് ആദ്യമായാണ് ഇങ്ങനെയൊരു ചരിത്രശേഖരം കണ്ടുപിടിക്കപ്പെടുന്നത്."അവസാനം ചരിത്രത്തില് പോലും പൂര്ണമായി അവശേഷിക്കാത്ത ഒരു സമൂഹവുമായി നാം മുഖാമുഖം വന്നിരിക്കുന്നു " ഇങ്ങനെയാണ് ഈ സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വീറ്റണ് കോളേജ് ആര്ക്കിയോളജി പ്രൊഫസറുമായ ഡാനിയേല് എം മാസ്റ്റര് അഭിപ്രായപ്പെട്ടത്. ഈ കണ്ടുപിടുത്തത്തോടെ സമൂഹങ്ങളുടെ ആവിര്ഭാവ രഹസ്യങ്ങള് ഓരോന്നായി ലോകത്തിനു മുന്നില് വെളിപ്പെടും.ബൈബിളില് ഇസ്രായേലികള് ആയിട്ടാണ് ഈ അപരിഷ്കൃത സമൂഹങ്ങളെപറയുന്നത്. സമതലങ്ങളില് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പലായനം ചെയ്ത അവര് അഞ്ചു പ്രധാന നഗരങ്ങളിലായി താമസമുറപ്പിച്ചു. ഇന്നത്തെ തെക്കന് ഇസ്രായേലിനും ഗാസയ്ക്കും ഇടയിലായിട്ടാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. യുവരാജാവ് ദാവീദ്, അദ്ദേഹത്താല് വധിക്കപ്പെടുന്ന ഗോലിയാത്ത് എന്നീ ബൈബിള് കഥാപാത്രങ്ങള് എല്ലാം ഈ സമൂഹങ്ങളില് പെടുന്നു എന്നാണു നിഗമനം. രണ്ടാം നൂറ്റാണ്ടില് റോമന്സ് ഈ സ്ഥലത്തിനു 'പലസ്തീന്' എന്ന് നാമകരണം ചെയ്യുകയും അവിടെ ജീവിക്കുന്നവരെല്ലാം 'പലസ്തീനികള്' എന്നറിയപ്പെടുകയുംചെയ്തു.പലസ്തീനിലെ ആഭ്യന്തരപ്രശ്നങ്ങള് കാരണം ഇതേക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്തു വിടാന് ഇവര് തയ്യാറായിട്ടില്ല. മുന്പെയും ഇവിടെ നിന്നും മനുഷ്യാവശിഷ്ടങ്ങള് കണ്ടെത്തിയിരുന്നെങ്കിലും ജൂതമതത്തില് പെടുന്നവരുടെ സെമിത്തേരിയാണെന്ന് സ്ഥാപിക്കാന് ശ്രമം നടത്തിയിരുന്നു. മതപരമായ പ്രശ്നങ്ങള്ക്ക് വഴിവെക്കുമെന്ന കാരണത്താല് കൂടുതല് തെളിവുകള് ലഭിക്കും വരെ പഠനഫലങ്ങള് രഹസ്യമായി സൂക്ഷിക്കുമെന്ന് ഡാനിയേല് പറഞ്ഞു.




Comments
Post a Comment