ലോകത്തില് ഏറ്റവുമധികം വിലയുള്ള ലോഹങ്ങള്ക്കും രത്‌നക്കല്ലുകള്ക്കുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വിലയിടിയുക! പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തന്നെ തകര്ന്നുപോകും. അങ്ങനെ സംഭവിക്കാനും കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം ഭൂമിയിലെ അപൂര്വലോഹങ്ങള്ക്കാണ് വിലയേറുന്നത്. സ്വര്ണവും പ്ലാറ്റിനവുമെല്ലാം പോലുള്ള അത്തരം ലോഹങ്ങള്ക്കാകട്ടെ ലോകമാകമാനം ഒട്ടേറെ ആവശ്യക്കാരും. രത്‌നങ്ങളുടെയും വജ്രങ്ങളുടെയുമെല്ലാം വില നിയന്ത്രിക്കുന്ന രാജ്യാന്തര മാഫിയകള് വരെയുണ്ട്. അവയെയെല്ലാം തകിടം മറിക്കുന്ന, ഇന്ന് ലോകത്ത് അപൂര്വമായി കാണുന്ന ലോഹങ്ങള് വന്തോതില് നേടിയെടുക്കാവുന്ന ഒരു സംവിധാനം പക്ഷേ ഒരുങ്ങുകയാണ്. ഒരുപക്ഷേ രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിച്ചേക്കാവുന്ന ആ നീക്കത്തിന് മുന്നിരയിലുള്ളത് നിരവധി ബഹിരാകാശ കമ്പനികളും. ഈ വിഷയത്തിൽ ബഹിരാകാശ കമ്പനികള് തമ്മില് ചെറുതല്ലാത്ത മത്സരം നടക്കുന്നുണ്ട്. ബഹിരാകാശത്തെ നിധിപേടകങ്ങളായി കരുതപ്പെടുന്ന ചില ചെറു ഗ്രഹങ്ങളോ ഉല്ക്കകളോ ആദ്യം ആര് കണ്ടെത്തി സമ്പത്ത് ഭൂമിയിലെത്തിക്കുമെന്ന കാര്യത്തിലാണിത്. ബഹിരാകാശയാത്രകള്ക്ക് ആവശ്യമായ വലിയ ചിലവാണ് ആഗ്രഹമുണ്ടെങ്കിലും പലരേയും ഈ ദൗത്യത്തില് നിന്നും പിന്തിരിപ്പിക്കുന്നത്. ബഹിരാകാശത്തെ ഉല്ക്കളിലും ചെറുഗ്രഹങ്ങളിലും ഭൂരിഭാഗവും നിര്മിക്കപ്പെട്ടിരിക്കുന്നത് കാര്ബണ് കൊണ്ടോ സിലിക്കണ് കൊണ്ടോമറ്റു ലോഹങ്ങള് കൊണ്ടോ ആണ്. ഇതില്ലോഹസമ്പന്നമായ ഛിന്നഗ്രഹങ്ങളെയാണ് ഇത്തരം കമ്പനികള് ലക്ഷ്യമിടുന്നത്. ഇപ്പോഴും ഇത്തരം ഛിന്നഗ്രഹങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകളില്ലെന്നതാണ് കടുത്ത തീരുമാനങ്ങളില് നിന്നും കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ബഹിരാകാശ ഏജന്സികള് പലഘട്ടങ്ങളിലും ഇത്തരം ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും അതില് ഭൂരിഭാഗവും ഭൂമിക്ക് ഭീഷണിയാകുമോ എന്നത് സംബന്ധിച്ചായിരുന്നു. സമാനമായ ദൗത്യമായിരുന്നു നാസയുടെ മൈനര് പ്ലാനെറ്റ് സര്വേ. പ്രധാനമായും ദൂരദര്ശിനികള് ഉപയോഗിച്ചാണ് ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള് നമുക്ക് ലഭിച്ചിട്ടുള്ളത്. ഭൂമിയില് അപൂര്വ്വമായി പതിക്കുന്ന ഉല്ക്കകളും മറ്റും നിര്ണ്ണായക വിവരങ്ങള് നല്കി. ഇത്തരത്തില് ഭൂമിയില് പതിച്ച ഛിന്ന ഗ്രഹങ്ങളുടെ ഭാഗങ്ങളില് നിന്നാണ് ഇവയില് ചെറിയ ശതമാനം അമൂല്യ ലോഹങ്ങള് നിറഞ്ഞതാണെന്ന അറിവും നല്കിയത്. വിലയേറിയ പ്ലാറ്റിനം സ്വര്ണ്ണം പോലുള്ള ലോഹങ്ങള് പോലും ഇത്തരം ഛിന്നഗ്രഹങ്ങളിലുണ്ടാകാം. ഇതുവരെ ഭൂമിയില് നിന്നും 7.50 ലക്ഷത്തോളം ഛിന്നഗ്രഹങ്ങളെ മനുഷ്യര് കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില് ഭൂരിഭാഗവും ചൊവ്വക്കും വ്യാഴത്തിനുമിടയിലെ ഉല്ക്കാ ബെല്റ്റിലുള്ളവയാണ്. ഏറെ ദൂരെയാണെന്നതിനാല് തന്നെ ഈ ഉല്ക്കകളെ ഖനനം ചെയ്യാനോ ഭാഗങ്ങള് ഭൂമിയിലെത്തിക്കാനാകുമെന്നോ ആദ്യഘട്ടത്തിലെങ്കിലും പ്രതീക്ഷിക്കാനാകില്ല. ഭൂമിക്കടുത്തുള്ളവയെ മാത്രം കണക്കിലെടുത്താല് ഛിന്നഗ്രഹങ്ങളുടെ എണ്ണം 17000ത്തിലേക്ക് ചുരുങ്ങും. ദൂരദര്ശിനികള് വഴിയുള്ള നിരീക്ഷണങ്ങളിലൂടെ ഈ ഉല്ക്കളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ചുവന്ന നിറത്തിലാണ് ഉല്ക്കകള് ദൂരദര്ശിനികളിലൂടെ കാണുന്നതെങ്കില് ഇരുമ്പ് നിക്കല് തുടങ്ങിയ ലോഹങ്ങളായിരിക്കും അതിന്റെ ഉപരിതലത്തില്. ഇത്തരം ലോഹങ്ങള് കാണപ്പെടുന്ന ഭാഗത്ത് തന്നെയാണ് ഭൂമിയില് പ്ലാറ്റിനവും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെഈ ചുവന്ന ഉല്ക്കകള് ഇത്തരം നിധി തേടുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ഭൂമിയില് പതിച്ച ഉല്ക്കകളില് നാല് ശതമാനത്തോളം ലോഹങ്ങള് നിറഞ്ഞതാണ്. ഈ സാധ്യതവെച്ച് ഭൂമിക്ക് ചുറ്റുമുള്ള ഉല്ക്കകളില് നാല് ശതമാനത്തില് അമൂല്യ ലോഹങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞത് പത്ത് ഉല്ക്കകളെങ്കിലും അമൂല്യ ലോഹങ്ങളും വഹിച്ചുകൊണ്ട് ഭൂമിക്ക് ചുറ്റുമുണ്ടെന്നാണ് കരുതപ്പെടുന്നത്. അവയ്ക്ക് ചുറ്റുമാണ് ബഹിരാകാശ നിധിപേടകം തിരയുന്ന കമ്പനികള് തിരിയുന്നതും.

Comments
Post a Comment