Skip to main content

അനക്‌സനാമൂൻ ലോകത്തിന്റ മുന്നിലേക്ക്..

ഒരു വർഷത്തിലേറെയായി ലോകം കാത്തിരുന്ന ആ വാർത്ത ജനങ്ങളിലേക്കെത്താൻ ഇനി അധികം വൈകില്ല. രഹസ്യങ്ങളുടെ ഈജിപ്ഷ്യൻ രാജകുമാരന് തുത്തൻഖാമന്റെ ഭാര്യയുടെ കല്ലറ കണ്ടെത്തിയെന്ന കാര്യത്തിൽ വ്യക്തമായ സൂചന ഗവേഷകർക്കു ലഭിച്ചു. ഈജിപ്തിന്റെ ചരിത്രത്തിൽ നിന്ന് അതിനിഗൂഢമായ വിധത്തിൽ ഒഴിവാക്കപ്പെട്ട രാജ്ഞി അനെക്സെനമുന്നിന്റെ കല്ലറ ഗവേഷകർക്കു മുന്നിൽ തുറക്കപ്പെട്ടതായാണു വിവരം. ആർക്കിയോളജിസ്റ്റ് ഡോ. സാഹി ഹവാസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഏപ്രിൽ 20ന് അദ്ദേഹം തന്നെ അരിസോണയിലെ പ്രഭാഷണത്തിലൂടെ പുറത്തു വിടുമെന്നാണു പറഞ്ഞിരിക്കുന്നത്. ഡിസ്കവറി ചാനലാണ് ഈജിപ്തിലെ ‘രാജാക്കന്മാരുടെ താഴ്‌വര’യുടെ പടിഞ്ഞാറു ഭാഗത്തു നടത്തിയ ഉദ്ഖനനത്തിനു പണം മുടക്കിയിരുന്നത്. ‘കുരങ്ങന്മാരുടെ താഴ്‌വര’ എന്നാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്. ബിസി 1327 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന ‘അയ്’ ഫറവോയുടെ ശവകുടീരത്തിനോടു ചേർന്നു തന്നെ ‘ഒളിപ്പിക്കപ്പെട്ട’ നിലയിലാണ് അനെക്സെനമുന്നിന്റെ കല്ലറ കണ്ടെത്തിയതെന്നാണു വിവരം. നൂറിലേറെ ജോലിക്കാരുടെ നേതൃത്വത്തിലായിരുന്നു ഇവിടെ ഗവേഷണം. എന്നാൽ ഒരാൾ പോലും അതിനകത്തു കണ്ട കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ ഡിസ്കവറി ചാനൽ പുറത്തുവിട്ട ഒരു ഫോട്ടോയാണ് അനെക്സെനമുന്നിന്റെ കല്ലറ കണ്ടെത്തിയ കാര്യത്തിൽ ഏകദേശം വ്യക്തത വരുത്തിയിരിക്കുന്നത്. കല്ലറയിലെ കാഴ്ചകൾ വിശദീകരിക്കുന്ന ഡോക്യുമെന്ററി ഈ വർഷം ഡിസംബറോടെ ഡിസ്കവറിയിലും സയൻസ് ചാനലിലും സംപ്രേക്ഷണം ചെയ്യുമെന്ന വാർത്ത കൂടി പുറത്തെത്തിയതോടെ ഈജിപിതിന്റെ ആ ‘മറയ്ക്കപ്പെട്ട’ ചരിത്രം ലോകത്തിനു മുന്നിൽ അനാവരണം ചെയ്യാനൊരുങ്ങുകയാണെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു. 2017 ജൂലൈയിലാണ് റഡാർ പരിശോധനയിൽ‘അയ്’ ഫറവോയുടെ കുടീരത്തിനു സമീപംഒരു കല്ലറയിലേക്കുള്ള കവാടമെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. അതുവരെയുള്ള നിഗമനങ്ങളുടെ ബലത്തിൽ അത് അനെക്സെനമുന്നിന്റേതാരിയിക്കാമെന്ന് ഉറപ്പിച്ചാണ് 2018 ജനുവരിയിൽ ഗവേഷണംആരംഭിച്ചത്. എന്തുകൊണ്ടാണ് തങ്ങളുടെ പ്രിയ രാജാവിന്റെ പത്നിയെ ചരിത്രത്തിൽ നിന്നു തന്നെ ഈജിപ്ഷ്യർ തുടച്ചുമാറ്റിയതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഗവേഷകർ.റഡാർ പരിശോധനയിൽ കവാടമെന്നു തോന്നിപ്പിക്കുന്ന ഭാഗം കണ്ടെത്തിയയിടത്ത് ഖനനം ആരംഭിച്ചതിന്റെ ചിത്രമാണ് ഡിസ്കവറി പുറത്തുവിട്ടത്. ഏകദേശം അഞ്ചുമീറ്റർ താഴെയായുള്ള രാജ്ഞിയുടെ കല്ലറയിലേക്കാണ് ഇതു തുറക്കുന്നതെന്നതിന്റെ സൂചനകളും ചിത്രത്തിലുണ്ട്. അനെക്സെനമുന്നിന്റേതു  കൂടാതെ ഒട്ടേറെ ശവകുടീരങ്ങൾ അവിടെയുണ്ടെന്നാണു ലഭിക്കുന്ന വിവരം. ചരിത്രത്തിലെ ആ അദ്ഭുതം ലോകത്തിനു മുന്നിലേക്ക് അധികം വൈകാതെ തന്നെ എത്തുമെന്ന കാര്യവും ഉറപ്പായിക്കഴിഞ്ഞു. ഈജിപ്തിന്റെ പുരാവസ്തു വിഭാഗം മുൻ മന്ത്രി കൂടിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്താനിരിക്കുന്ന  സാഹി ഹവാസ്. ഈജിപ്തിലെ ഏറ്റവും പ്രശസ്ത ഫറവോമാരിലൊരാളായ  തുത്തൻഖാമൻ അനെക്സെനമുന്നിന്റെ അർധസഹോദരനുമായിരുന്നു. തുത്തന്ഖാമന്റെ അപ്രീതീക്ഷിത മരണത്തിനൊടുവിൽ  വംശം അന്യം നിന്നു പോകാതിരിക്കാൻ സ്വന്തം പിതാവിനെയും മുത്തച്ഛനെയും വിവാഹം ചെയ്യേണ്ടി വന്നു ഈ പെൺകുട്ടിക്ക്. ഫറവോമാരുടെ വിവരങ്ങളെല്ലാം ഗവേഷകർ ചികഞ്ഞെടുത്തെങ്കിലും അനെക്സെനമുന്നിന്റെ യാതൊരു വിവരവും ഈജിപ്ഷ്യൻ ചരിത്രത്തിൽ അവശേഷിച്ചിരുന്നില്ല. അതിനാൽത്തന്നെയാണ് ഇപ്പോഴത്തെ ഗവേഷണം ആർക്കിയോളജിസ്റ്റുകൾക്ക് ആവേശമാകുന്നതും. ആരാണ് അനെക്സെനമുൻ? ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തൻ രാജാവിന്റെയും നെഫെർതിതി രാജ്ഞിയുടെയും മൂന്നാമത്തെ മകൾ. ആകെയുള്ള ആറുപേരിൽ അനെക്സെനമുൻ ഉൾപ്പെടെ ആദ്യത്തെ മൂന്നു പെൺമക്കൾക്കായിരുന്നു  ‘സീനിയർ’ പദവി. പതിമൂന്നാം വയസ്സിലായിരുന്നു തുത്തൻഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സുമാത്രം പ്രായം. തുത്തൻഖാമന്റെയും അച്ഛനായിരുന്നു ആഖെനാത്തൻ. എന്നാൽ അമ്മ നെഫെർതിതി ആയിരുന്നില്ലെന്നും ‘കിയ’ എന്നു പേരുള്ള മറ്റൊരു വനിതയായിരുന്നുവെന്നും വാദമുണ്ട്. അതിനാൽത്തന്നെ ആഖെനാത്തൻ ഭരണമൊഴിഞ്ഞപ്പോൾ ചരിത്രരേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ തുത്തൻഖാമൻ കിണഞ്ഞു പരിശ്രമിച്ചതായും പറയപ്പെടുന്നു.  അതേസമയം അനെക്സെനമുന്നുമൊത്തുള്ള  തുത്തൻഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവിൽ പേരെടുത്തിരുന്നു തുത്തൻഖാമൻ എന്ന ‘യുവരാജാവ്’. അതിനിടെ രണ്ട് പെൺമക്കളുണ്ടായി. പക്ഷേ ഒരാൾ അഞ്ചാം മാസത്തിലും രണ്ടാമത്തെയാൾ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തിൽപ്പെട്ടവർ തമ്മിൽ ബന്ധപ്പെട്ട് ഗർഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം. പക്ഷേ അധികാരം തങ്ങളുടെ വംശത്തിന്റെ കൈവിട്ടു പോകാതിരിക്കാനായി ഇത്തരം വിവാഹങ്ങൾ ഈജിപ്തിലെ രാജാക്കന്മാർക്കിടയിൽ പതിവായിരുന്നു. ദൗർഭാഗ്യങ്ങളുടെ രാജകുമാരി അനന്തരവകാശികളില്ലാതെയാണ് പതിനെട്ടാം വയസ്സിൽ തുത്തൻഖാമൻ മരിക്കുന്നത്. ആ മരണത്തിന്റെയും കാരണം ഇന്നും ദുരൂഹമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ വിധവയായ അനെക്സെനമുന്നിനെ വിവാഹം ചെയ്യാൻ തുത്തൻഖാമന്റെ മുത്തച്ഛനും ഉപദേശകനുമായ ് അയ് (Ay) രാജാവ് തീരുമാനിച്ചു. എന്നാൽ രാജകുമാരി ഇതിനെ ശക്തിയുക്തം എതിർത്തു. മാത്രവുമല്ല അയൽപ്പക്കമായ അനറ്റോളിയയിലെ രാജാവിന് കത്തും അയച്ചു. അദ്ദേഹത്തിന്റെ ആൺമക്കളിൽ ഒരാളെ തന്നെ വിവാഹം ചെയ്യാനായി അയയ്ക്കണമെന്നായിരുന്നു കത്തിൽ.ഈജിപ്തിലെ ഫറവോകളെ നേരിടാൻ അന്ന്ശക്തി കൊണ്ടും ആയുധബലം കൊണ്ടും അനറ്റോളിയയിലെ ‘ഹിറ്റൈറ്റ്’ വംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  രാജാവ് മക്കളിലൊരാളെ അയച്ചെങ്കിലും അതിർത്തിയിൽ വച്ച് അവരെല്ലാം കൊല ചെയ്യപ്പെട്ടു. അനെക്സെനമുന്നിന് അയ് രാജാവിനു മുന്നിൽ കീഴ്പ്പെടേണ്ടി വന്നു. അദ്ദേഹമാണ് അനെക്സെനമുന്നിനെ കൊലപ്പെടുത്തിയതെന്ന് ഒരു വാദമുണ്ട്. എന്നാൽ അയ് രാജാവിന്റെ മരണശേഷം ആ രാജകുമാരിക്ക് സ്വന്തം പിതാവിനെയും അദ്ദേഹത്തിന്റെ അനന്തരാവകാശിയായെത്തിയ രാജാവിനെയും വിവാഹം ചെയ്യേണ്ടി വന്നതായും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. തുത്തൻഖാമന്റെ ശവകുടീരത്തിൽ നിന്ന് മരിച്ചു പോയ രണ്ട് പെൺകുഞ്ഞുങ്ങളുടെ മമ്മികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവിടെയോ അയ് രാജാവിന്റെ കുടീരത്തിലോ അനെക്സെനമുന്നിന്റെ മമ്മി കാണാത്തതാണ് ഗവേഷകരെ കുഴക്കുന്ന വിഷയം.

Comments

Popular Posts

Memories Download

Memories 700mb 250Mb HEVC Movie

Happy Independence Day

Kallai FM

Kallai FM 400mb