ചാവുകടൽ ചുരുളുകളിൽ കഴിഞ്ഞ 2000 വർഷങ്ങളായി ഒളിഞ്ഞിരിക്കുന്ന അജ്ഞാത രഹസ്യം ശാസ്ത്രം പുറത്തുകൊണ്ടു വരുന്നു. ജറുസലമിനു സമീപം ചാവുകടലിനടുത്തുള്ള ഗുഹകളിൽ നിന്ന് 1947ലാണ് ചാവുകടൽ ചുരുളുകൾ (Dead Sea Scrolls) എന്നറിയപ്പെടുന്ന കൈയെഴുത്തു പ്രതികൾ ലഭിക്കുന്നത്. ഹീബ്രു ബൈബിളിന്റെ ഭാഗങ്ങൾ എന്നറിയപ്പെടുന്ന ഈ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ എഡിഷൻ തയാറാക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ പുരാവസ്തു വകുപ്പ്. ജൂതമതവും, ക്രൈസ്തവ മതവും സംബന്ധിച്ച ഒട്ടേറെ നിർണായക വിവരങ്ങളാണ് ഈ ചരിത്രരേഖകളിൽ ഒളിഞ്ഞിരിക്കുന്നത്. ഇസ്രയേലിലെ64 ഭൂഗർഭകേന്ദ്രങ്ങളിൽ പണ്ട് ഒളിപ്പിച്ചു വച്ചിട്ടുള്ള സ്വർണ,വെള്ളി നിധിയുടെ വിവരങ്ങളും ഈ ചുരുളുകളിലുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.1947ൽ ഒരു ആട്ടിടയനാണ് തന്റെ ആടുകളെ തേടുന്നതിനിടെ ചാവുകടൽ തീരത്തെ ഗുഹകളിലൊന്നിൽ ഏതാനും കളിമൺ ജാറുകൾ കണ്ടെത്തുന്നത്. മൃഗത്തോലിനും പാപ്പിറസിലും ചെമ്പ്തകിടിലുമെല്ലാം എന്തൊക്കെയോ എഴുതിയിരിക്കുന്ന വിധത്തിലുള്ള ചുരുളുകളായിരുന്നു അവയിൽ. പിന്നീട് 1950 വരെ നടത്തിയ പര്യവേക്ഷണത്തിലാണ് പ്രദേശത്തെ മറ്റു ഗുഹകളിൽ നിന്നുമായി 20,000ത്തോളം ചുരുൾ കഷണങ്ങൾ ലഭിക്കുന്നത്. പുരാവസ്തു ഗവേഷണത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നിർണായക കണ്ടെത്തലുകളിലൊന്നായാണ് ഇത് കണക്കാക്കുന്നത്.ചുരുളുകളിൽ പലതും കാലപ്പഴക്കം കാരണം പൊടിഞ്ഞുതുടങ്ങിയിരുന്നു, അക്ഷരങ്ങളും മാഞ്ഞു. ഇത്രയും നാൾ ഈ ചുരുകളോരോന്നും കൈകൊണ്ടെടുത്ത് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നാൽ അതുപേക്ഷിച്ച് ഇനി മുതൽ പുത്തൻ ഡിജിറ്റൽ ടൂളുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചായിരിക്കും ചുരുളുകളുടെ പൂർണരൂപം തയാറാക്കുക. സ്പെക്ട്രൽ ഇമേജിങ് എന്ന സാങ്കേതികതയാണ് ഈ ‘ജിഗ്സോ പസിലി’ൽ ഉപയോഗപ്പെടുത്തുന്നത്. 1.75 മില്യൺ ഡോളറാണ് ഡെഡ് സീ സ്ക്രോൾ പ്രോജക്ടിന്റെ ചെലവ്.ലോകമെമ്പാടുമുള്ള മതപണ്ഡിതരും ഗവേഷകരും കംപ്യൂട്ടർ വിദഗ്ധരും സർവകലാശാലകളും ആർക്കൈവ് സൊസൈറ്റികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നുണ്ട്. 2012 മുതൽ ഇതിനോടകം 16,000ത്തോളം ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു കഴിഞ്ഞു. ഇവയുടെ വിവരണവും വ്യാഖ്യാനങ്ങളും ചിത്രങ്ങളും സഹിതം ഇംഗ്ലിഷ്, അറബിക്, ജർമൻ, ഹീബ്രു ഭാഷകളിലായി പുരാവസ്തു വകുപ്പ് വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. ബൈബിൾപരമായതും അല്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട് ചുരുളുകളെ. ക്രിസ്ത്യൻ മതത്തിന്റെ ആരംഭത്തെക്കുറിച്ചും ബൈബിളിനെ കുറിച്ചുമെല്ലാം നിർണായക വിവരങ്ങളാണ് ചുരുളുകളിലുള്ളത്. 40 ശതമാനവും ബൈബിൾപരമായ വിവരങ്ങളാണ്. ബൈബിളിലെ ഏബ്രഹാമും നോഹയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളും ചുരുളുകളിലുണ്ട്. ബാക്കി ജൂതന്മാരുടെ ചരിത്രത്തെപ്പറ്റിയും. 408 ബിസിക്കും 318 എഡിക്കും ഇടയിലാണ്ഇതെഴുതിയതെന്നാണു കരുതുന്നത്. കണ്ടെടുത്ത തൊള്ളായിരത്തോളം ചുരുളുകളിൽ മിക്കതും വായിച്ചെടുക്കാനായിട്ടുണ്ടെങ്കിലും ചില ചുരുളുകളിലെ എഴുത്തോ ഭാഷയോ തിരിച്ചറിയാൻ ഗവേഷകർക്ക് ഇനിയുമായിട്ടില്ല. അവയുടെ പൂർണരൂപം ഡിജിറ്റൽ എഡിഷനായി തയാറാക്കിക്കഴിഞ്ഞാൽ പരിശോധന കൂടുതൽ എളുപ്പമാകും. ഒരുപക്ഷേ അവയിലാകാം ശാസ്ത്രത്തെയും ചരിത്രത്തെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടാവുക.


Comments
Post a Comment